Skip to main content

വൈലോപ്പിള്ളി ശ്രീധരമേനോന്‍ : കാക്ക

കാക്ക


കൂരിരുട്ടിന്‍റെ കിടാത്തി,യെന്നാല്‍
സൂര്യപ്രകാശത്തിനുറ്റ തോഴി,

ചീത്തകള്‍ കൊത്തി വലിക്കുകിലു-
മേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍,

കാക്ക നീ ഞങ്ങളെ സ്നേഹിക്കിലും
കാക്കണം സ്വാതന്ത്ര്യമെന്നറിവോള്‍.

പൊന്നുപുലരിയുണര്‍ന്നെണീറ്റു
ചെന്നുകിഴക്കു തീ പൂട്ടിടുമ്പോള്‍,

കാളുന്ന വാനത്തു നാളികേര-
പ്പൂളൊന്നു വാടിക്കിടന്നിടുമ്പോള്‍,

മുത്തൊക്കുമത്താഴവറ്റു വാനിന്‍
മുറ്റത്തു ചിന്നിയടിഞ്ഞിടുമ്പോള്‍,

കേള്‍ക്കാം പുളിമരക്കൊമ്പില്‍നിന്നും
കാക്ക കരഞ്ഞിടും താരനാദം,

"ആരാണുറങ്ങുന്ന,തേല്‍ക്കുകെ''ന്നായ്
കാരണവത്തി തന്നുക്തിപോലെ!

പാടിക്കളിക്കട്ടെ നാലുകെട്ടില്‍
മാടത്ത,തത്ത,കുയില്‍,പിറാക്കള്‍.,

ഉള്‍പ്രിയമെങ്കിലും, ഗേഹലക്ഷ്മി-
ക്കെപ്പോഴും കാക്കയോടെന്നു ഞായം!

ഉള്ളിലടുപ്പത്തു മണ്‍കലത്തില്‍
നല്ലരി വെള്ളിയായ് തുള്ളിടുമ്പോള്‍

മേലെ മധുരക്കിഴങ്ങുവള്ളി-
പോലേ പുക പടര്‍ന്നേറിടുമ്പോള്‍,

അങ്ങാശു കോലായിലമ്മ ചോറിന്‍
ചങ്ങാതിമാരെ ചമച്ചിടുമ്പോള്‍,

ആഞ്ഞുതിമിര്‍ക്കുമൊരുണ്ണി,മണ്ണില്‍
ഞാഞ്ഞൂലുമായ് പടവെട്ടിടുമ്പോള്‍,

ചോടുകള്‍വെച്ചു ചെരിച്ചുനോക്കി-
ചൂടെഴും പൂട ചൊറിഞ്ഞുവീഴ്ത്തി,

നീട്ടി വിളംബരം ചെയ്‌വൂ കാക്ക
നാട്ടിന്‍പുറത്തെക്കുടുംബ സൗഖ്യം!

ചേലുകള്‍ നോക്കുവോളല്ല നാനാ-
വേലകള്‍ ചെയ്യുവോളിക്കിടാത്തി.

ലോലമായ്‌ മുവ്വിതളുള്ള നീല-
ക്കാലടിയെങ്ങു പതിഞ്ഞിടുന്നോ,

ആ നിലമൊക്കെയും ശുദ്ധിയേല്‍പ്പൂ
ചാണകവെള്ളം തളിച്ചപോലെ!

പാഴിലഴുക്കുപെടുന്ന മുക്കില്‍,
ചാഴിപുഴുക്കള്‍ കടന്ന ദിക്കില്‍,

വേലയ്ക്കു ചെന്നു മിനപ്പെടുത്തും
നീലിപ്പുലക്കള്ളിയല്ലി കാക്ക?

ലോകാഭിരാമമാണാത്തിരക്കില്‍
സ്നേഹാധികാരശകാരഘോഷം!

പച്ചമുരുക്കിന്റെ ചില്ലതോറും
പത്മരാഗങ്ങള്‍ വിളഞ്ഞിടുമ്പോള്‍

കൂത്തടിപ്പൂ തേന്‍ കുടിച്ചു കാക്ക,
പൂത്തിരുവാതിര പ്പെണ്ണുപോലെ!

ആണിനെക്കൊത്തി ച്ചൊറിഞ്ഞിടുന്നൂ,
നാണമാര്‍ന്നൂളിയിട്ടോടിടുന്നു.

ഉച്ചലല്‍പ്പീലിവിശറിയാലേ
മച്ചിലെദ്ദീപമണച്ചിടുന്നു.

എന്തു കുഴഞ്ഞാട്ട,മെന്തു നോട്ടം,
എന്തു പരിഭവ,മെന്തൊരിഷ്ടം!

വേലയ്ക്കു നില്‍ക്കും കറുത്തപെണ്ണേ
കേളിക്കു നിന്നെയാര്‍ കേമിയാക്കി?

കൂവലിലാരു മധു കലര്‍ത്തി,
തൂവലില്‍ച്ചാരു മണംവളര്‍ത്തി?

താമസപിണ്ഡത്തിനുള്ളിലാരോ
താമരപ്പൂവു വിടര്‍ത്തിനിര്‍ത്തി?

Comments

Post a Comment

Popular posts from this blog

ബാലാമണി അമ്മ : മാതൃഹൃദയം

"ഉമ്മവയ്ക്കാന്‍ വയ്യിതിനെയുമെന്നാകി- ലമ്മയ്ക്കു കാട്ടിത്തരില്ല ഞാനെന്‍ മുഖം" തന്‍ ചെറുപൂച്ചയെ പുല്‍കിനിന്നിങ്ങനെ കൊഞ്ചിനാള്‍ ചെറ്റുകയര്‍ത്തുകൊണ്ടെന്‍ മകള്‍. സ്വച്ഛതമങ്ങളാമക്കണ്‍ മുനകളി- ലശ്രുക്കള്‍ മിന്നിത്തിളങ്ങീ പൊടുന്നനെ. മന്ദം കുനിഞ്ഞു ഞാന്‍ ചുംബിച്ചു, പൈതലിന്‍ മാറിലിണങ്ങുമാ മല്ലികച്ചെണ്ടിനെ; അസ്വസ്ഥ ഭാവേന ചൂളിസ്സരോമാഞ്ച- മജ്ജന്തുവെന്നെത്തുറിച്ചുനോക്കീ തദാ. ചിത്തോന്മിഷല്‍ സ്നേഹസംസ്പൃഷ്ടമല്ലെങ്കി- ലെത്ര രസോജ്ത്ധിതമാകുന്നു ലാളനം! പാരിലെപ്പാഴ്മണ്‍തരിയെത്തലോടുവാന്‍ ദൂരാല്‍ത്തെളിഞ്ഞു കൈനീട്ടും പുലരൊളി, ചോദിച്ചതെങ്കല്‍പ്പതിയും സ്മിതത്തിനാല്‍ "മാതൃഹൃദയവും പ്രേമദരിദ്രമോ?" വറ്റിക്കഴിഞ്ഞീല കണ്ണുനീ,രെങ്കിലും പെട്ടെന്നു പുഞ്ചിരിക്കൊള്‍കയാമെന്‍ മകള്‍ എന്നന്തരാത്മാവിലൂറുന്ന വാത്സല്യ- വിണ്‍നീരിനാലീയുലകം നനയ്ക്കുവാന്‍ ശാശ്വതകര്‍ഷകന്‍ ശ്രദ്ധയാ നിര്‍മ്മിച്ച നീര്‍ച്ചാലുപോലെ സംശോഭിച്ചിതോമലാള്‍.

വള്ളത്തോള്‍ : എന്റെ ഗുരുനാഥൻ

എന്റെ ഗുരുനാഥൻ ലോകമേ തറവാടു തനിക്കീ ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍ ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍ താരകാമണിമാല ചാര്‍ത്തിയാലതും കൊള്ളാം കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം; ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ- മല്ലയോ വിഹായസ്സവ്വണ്ണമെന്‍ ഗുരുനാഥന്‍ ദുര്‍ജ്ജന്തുവിഹീനമാം ദുര്‍ല്ലഭതീര്‍ത്ഥഹ്രദം കജ്ജലോല്‍ഗമമില്ലാത്തോരു മംഗളദീപം പാമ്പുകള്‍ തീണ്ടീടാത്ത മാണിക്യമഹാനിധി, പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യന്‍ ശസ്ത്രമെന്നിയേ ധര്‍മ്മസംഗരം നടത്തുന്നോന്‍, പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്‍ത്തുന്നോന് ‍ഔഷധമെന്യേ രോഗം ശമിപ്പിപ്പവന്‍, ഹിംസാ- ദോഷമെന്നിയേ യജ്ഞം ചെയ്‌വവനെന്നാചാര്യന്‍ ശാശ്വതമഹിംസയാണമ്മഹാത്മാവിന്‍ വ്രതം ശാന്തിയാണവിടേയ്ക്കു പരദേവത പണ്ടേ ഓതുമാറുണ്ടദ്ദേഹം, 'അഹിംസാമണിച്ചട്ട- യേതുടവാളിന്‍ കൊടും വായ്ത്തല്‌ മടക്കാത്തൂ?' ഭാര്യയെക്കണ്ടെത്തിയ ധര്‍മ്മത്തിന്‍ സല്ലാപങ്ങ- ളാര്യസത്യത്തിന്‍ സദസ്സിങ്കലെസ്സംഗീതങ്ങള്‍ മുക്തിതന്‍ മണിമയക്കാല്‍ത്തളക്കിലുക്കങ്ങള്‍, മുറ്റുമെന്‍ ഗുരുവിന്റെ ശോഭനവചനങ്ങള്‍ പ്രണയത്താലേ ലോകം വെല്ലു...