Skip to main content

ഉള്ളൂർ : പ്രേമസംഗീതം

പ്രേമസംഗീതം

ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം.
ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം
പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു
അതിന്നൊരരിയാം നാസ്തിക്യംതാൻ ദ്വേഷം;ലോകത്തി-
ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം
മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ്
മടുമലർവാടിക മരുപ്പറമ്പായ്, വാനം നാരകമായ്

പദങ്ങളന്വയമാർന്നേ വാക്യം ഭവിപ്പൂ സാർത്ഥകമായ്
ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നൽകൂ
പരാർദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും
ശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം?
പരാനപേക്ഷം പ്രാണിക്കമരാൻ പഴുതില്ലൊരിടത്തും
പരൻ പുമാനും പ്രകൃതിസഹായൻ പ്രപഞ്ചഘടനത്തിൽ
പേർത്തും തമ്മിൽ പൃഥ്യപ്തേജോവായ്‌വാകാശങ്ങൾ
പിണയ്പ്പു മേന്മേൽ സൃഷ്ടിയിലീശൻ; പിരിപ്പു സംഹൃതിയിൽ
വിരിഞ്ഞുനിൽപ്പൊരു സുമമളിയെത്തൻ വിശിഷ്ടഗന്ധത്താൽ
വിവിക്തവിരസം വീണ്ടും വീണ്ടും വിളിപ്പു സവിധത്തിൽ
മധുവ്രതത്തിനു മടുമലർ വേണം മനം കുളിർപ്പിപ്പാൻ
മലർന്നപൂവിനു വണ്ടും വേണം മന്നിതു വിണ്ണാക്കാൻ
പ്രജകൾ ജഗത്തിൽ സുകൃതികൾ ജായാപതികൾ നടും ശുഭമാം
പരസ്പരപ്രണയാമരതരുവിൻ ഫലപ്രകാണ്ഡങ്ങൾ
ചൂടാൻ മലരും ഘനമായ്ത്തോന്നിന ദോഹദകാലത്തിൽ
ച്ചുമന്നിരിപ്പൂ ദുർഭരഗർഭം സുഖേന ജനയിത്രി
പിതാവു, മാതാവു,ടപ്പിരന്നോർ, ബാന്ധവ,രിഷ്ടന്മാർ
പ്രേയസി, മക്കൾ,ഭുജിഷ്യർ തുടങ്ങി പ്രേമപരാധീനർ
പരിചരണോദ്യതർ പലജീവികൾതൻ പരിതഃസ്ഥിതിമൂലം
പദേപദേ നാം പ്രമുദിതർ കാണ്മൂ ഭവാബ്ധി ഗോഷ്പദമായ്

പ്രപഞ്ചമുകുരം നമ്മുടെ രൂപം പ്രതിബിംബിപ്പിപ്പൂ;
പ്രപഞ്ചകുഹരം നമ്മുടെ ശബ്ദം പ്രതിധ്വനിപ്പിപ്പൂ
പ്രപഞ്ചമസ്മദ്വചനാമ്രേഡന പണ്ഡിതമാം കീരം
പ്രപഞ്ചമസ്മൽഭാവവിഡംബനപാടവമാർന്ന നടൻ
പ്രപഞ്ചഭൂമിയിൽ വിതച്ച വിത്തിൻ ഫലത്തെ നാം കൊയ്‌വൂ
പ്രപഞ്ചമരുൾവൂ പട്ടും വെട്ടും പകരത്തിനു പകരം
വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം
പേശലമല്ലൊരു വസ്തുവുമുലകിൽ പ്രേക്ഷകനില്ലെന്നാ;-
ലീശ്വരസൃഷ്ടിയിലെങ്ങെങ്ങില്ലീയിതരേതരയോഗം?
പദാർത്ഥനിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം;
പ്രാണികുലത്തിൻ പരമാത്മഗുണം പരസ്പരപ്രേമം
നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.
മനവും മിഴിയും നാവും കരവും മന്നിൽ മാലകലാൻ
മഹാനുകമ്പാമസൃണിതമാക്കും മാനുഷ്യർ ദേവന്മാർ
പാഷാണൗഷധിപക്ഷിമൃഗാദികൾ പല പല വടിവുകളിൽ
പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി
പേർത്തും നമ്മിലുമവയിലുമൊപ്പം പ്രേഷിപ്പോർക്കെല്ലാം
പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം.
ഉലകാമുത്തമവിദ്യാലയമതിലുപകാരോപനിഷ-
ത്തോതിക്കോനവനുപദേശിപ്പതുമുറക്കവേ കേൾക്കാം
ഏകോദരസോദരർ നാമേവരു,മെല്ലാജ്ജീവികളും
ലോകപടത്തിൽത്തമ്മിലിണങ്ങിടുമോതപ്രോതങ്ങൾ
അടുത്തുനിൽപ്പോരനുജനെനോക്കാനക്ഷികളില്ലാത്തോ-
ർക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?
അഹോ ! ജയിപ്പൂ ജഗദാധാരമൊരദ്ഭുതദിവ്യമഹ-
സ്സഖണ്ഡമദ്വയമചിന്ത്യവൈഭവമനാദിമദ്ധ്യാന്തം.
ആഴ്വാഞ്ചേരിത്തമ്പ്രാക്കളിലുണ്ടയ്യൻപുലയനിലു-
ണ്ടാദിത്യനിലുണ്ടണുകൃമിയിലുണ്ടണ്ടതിൻ പരിസ്ഫുരണം
അരചർക്കരചനുമടിമയ്ക്കടിമയുമഭിന്നർ, ഉള്ളില-
ർക്കതിൽക്കൊളുത്തിന തിരിതാൻ കത്തുവതന്തഃകരണാഖ്യം


നമോസ്തു തേ മജ്ജീവനദായക! നടേശ! പരമാത്മൻ!
നരഖ്യമങ്ങേ നർത്തനഗനമിതിൽ ഞാനുമൊരല്പാംഗം
വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ! ഭവച്ചിത്തം;
വിശ്വപ്രിയമായ് നടനം ചെയ്‌വതു വിധേയനെൻ കൃത്യം
അരങ്ങുലയ്ക്കാനരചൻ മതിയാ,മതിനുകൊഴുപ്പേകാ-
നനുചരനാവാ,മണിയാടകളല്ലഭിനയ,മതുസിദ്ധം.
അകമേ നിലകൊണ്ടതാതു ചുവടുകളാമരുതെന്നുതിരി-
ച്ചടിയനു കാട്ടിത്തരുവോനവിടുന്നന്യർ ധരിക്കാതെ
അതൊന്നു കാണ്മാൻ മിഴികൾ തുറന്നാലന്നിമിഷം മുതൽ ഞാ-
നരങ്ങുമണിയറയും പുകഴും മട്ടാടാനതിചതുരൻ,
പരാപരാത്മൻ, ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?
പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;
പരമാർത്ഥത്തിൽപ്പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനു,മവ രണ്ടും
പരാർത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം !

Comments

Popular posts from this blog

വൈലോപ്പിള്ളി ശ്രീധരമേനോന്‍ : കാക്ക

കാക്ക കൂരിരുട്ടിന്‍റെ കിടാത്തി,യെന്നാല്‍ സൂര്യപ്രകാശത്തിനുറ്റ തോഴി, ചീത്തകള്‍ കൊത്തി വലിക്കുകിലു- മേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍, കാക്ക നീ ഞങ്ങളെ സ്നേഹിക്കിലും കാക്കണം സ്വാതന്ത്ര്യമെന്നറിവോള്‍. പൊന്നുപുലരിയുണര്‍ന്നെണീറ്റു ചെന്നുകിഴക്കു തീ പൂട്ടിടുമ്പോള്‍, കാളുന്ന വാനത്തു നാളികേര- പ്പൂളൊന്നു വാടിക്കിടന്നിടുമ്പോള്‍, മുത്തൊക്കുമത്താഴവറ്റു വാനിന്‍ മുറ്റത്തു ചിന്നിയടിഞ്ഞിടുമ്പോള്‍, കേള്‍ക്കാം പുളിമരക്കൊമ്പില്‍നിന്നും കാക്ക കരഞ്ഞിടും താരനാദം, "ആരാണുറങ്ങുന്ന,തേല്‍ക്കുകെ''ന്നായ് കാരണവത്തി തന്നുക്തിപോലെ! പാടിക്കളിക്കട്ടെ നാലുകെട്ടില്‍ മാടത്ത,തത്ത,കുയില്‍,പിറാക്കള്‍., ഉള്‍പ്രിയമെങ്കിലും, ഗേഹലക്ഷ്മി- ക്കെപ്പോഴും കാക്കയോടെന്നു ഞായം! ഉള്ളിലടുപ്പത്തു മണ്‍കലത്തില്‍ നല്ലരി വെള്ളിയായ് തുള്ളിടുമ്പോള്‍ മേലെ മധുരക്കിഴങ്ങുവള്ളി- പോലേ പുക പടര്‍ന്നേറിടുമ്പോള്‍, അങ്ങാശു കോലായിലമ്മ ചോറിന്‍ ചങ്ങാതിമാരെ ചമച്ചിടുമ്പോള്‍, ആഞ്ഞുതിമിര്‍ക്കുമൊരുണ്ണി,മണ്ണില്‍ ഞാഞ്ഞൂലുമായ് പടവെട്ടിടു...

ബാലാമണി അമ്മ : മാതൃഹൃദയം

"ഉമ്മവയ്ക്കാന്‍ വയ്യിതിനെയുമെന്നാകി- ലമ്മയ്ക്കു കാട്ടിത്തരില്ല ഞാനെന്‍ മുഖം" തന്‍ ചെറുപൂച്ചയെ പുല്‍കിനിന്നിങ്ങനെ കൊഞ്ചിനാള്‍ ചെറ്റുകയര്‍ത്തുകൊണ്ടെന്‍ മകള്‍. സ്വച്ഛതമങ്ങളാമക്കണ്‍ മുനകളി- ലശ്രുക്കള്‍ മിന്നിത്തിളങ്ങീ പൊടുന്നനെ. മന്ദം കുനിഞ്ഞു ഞാന്‍ ചുംബിച്ചു, പൈതലിന്‍ മാറിലിണങ്ങുമാ മല്ലികച്ചെണ്ടിനെ; അസ്വസ്ഥ ഭാവേന ചൂളിസ്സരോമാഞ്ച- മജ്ജന്തുവെന്നെത്തുറിച്ചുനോക്കീ തദാ. ചിത്തോന്മിഷല്‍ സ്നേഹസംസ്പൃഷ്ടമല്ലെങ്കി- ലെത്ര രസോജ്ത്ധിതമാകുന്നു ലാളനം! പാരിലെപ്പാഴ്മണ്‍തരിയെത്തലോടുവാന്‍ ദൂരാല്‍ത്തെളിഞ്ഞു കൈനീട്ടും പുലരൊളി, ചോദിച്ചതെങ്കല്‍പ്പതിയും സ്മിതത്തിനാല്‍ "മാതൃഹൃദയവും പ്രേമദരിദ്രമോ?" വറ്റിക്കഴിഞ്ഞീല കണ്ണുനീ,രെങ്കിലും പെട്ടെന്നു പുഞ്ചിരിക്കൊള്‍കയാമെന്‍ മകള്‍ എന്നന്തരാത്മാവിലൂറുന്ന വാത്സല്യ- വിണ്‍നീരിനാലീയുലകം നനയ്ക്കുവാന്‍ ശാശ്വതകര്‍ഷകന്‍ ശ്രദ്ധയാ നിര്‍മ്മിച്ച നീര്‍ച്ചാലുപോലെ സംശോഭിച്ചിതോമലാള്‍.

വള്ളത്തോള്‍ : എന്റെ ഗുരുനാഥൻ

എന്റെ ഗുരുനാഥൻ ലോകമേ തറവാടു തനിക്കീ ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍ ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍ താരകാമണിമാല ചാര്‍ത്തിയാലതും കൊള്ളാം കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം; ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ- മല്ലയോ വിഹായസ്സവ്വണ്ണമെന്‍ ഗുരുനാഥന്‍ ദുര്‍ജ്ജന്തുവിഹീനമാം ദുര്‍ല്ലഭതീര്‍ത്ഥഹ്രദം കജ്ജലോല്‍ഗമമില്ലാത്തോരു മംഗളദീപം പാമ്പുകള്‍ തീണ്ടീടാത്ത മാണിക്യമഹാനിധി, പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യന്‍ ശസ്ത്രമെന്നിയേ ധര്‍മ്മസംഗരം നടത്തുന്നോന്‍, പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്‍ത്തുന്നോന് ‍ഔഷധമെന്യേ രോഗം ശമിപ്പിപ്പവന്‍, ഹിംസാ- ദോഷമെന്നിയേ യജ്ഞം ചെയ്‌വവനെന്നാചാര്യന്‍ ശാശ്വതമഹിംസയാണമ്മഹാത്മാവിന്‍ വ്രതം ശാന്തിയാണവിടേയ്ക്കു പരദേവത പണ്ടേ ഓതുമാറുണ്ടദ്ദേഹം, 'അഹിംസാമണിച്ചട്ട- യേതുടവാളിന്‍ കൊടും വായ്ത്തല്‌ മടക്കാത്തൂ?' ഭാര്യയെക്കണ്ടെത്തിയ ധര്‍മ്മത്തിന്‍ സല്ലാപങ്ങ- ളാര്യസത്യത്തിന്‍ സദസ്സിങ്കലെസ്സംഗീതങ്ങള്‍ മുക്തിതന്‍ മണിമയക്കാല്‍ത്തളക്കിലുക്കങ്ങള്‍, മുറ്റുമെന്‍ ഗുരുവിന്റെ ശോഭനവചനങ്ങള്‍ പ്രണയത്താലേ ലോകം വെല്ലു...