Skip to main content

ചങ്ങമ്പുഴ : എന്റെ കവിത

ഇന്നോളം കാൽച്ചോടൊന്നു പിഴയ്ക്കാതാടിപ്പോന്നൊ-
രെന്നോമൽക്കവിതേ, നിൻ കാൽകളിന്നിടറുന്നോ?

എന്തിന്‌?-കലാബോധം തീണ്ടാത്ത കാലിപ്രായർ
നിൻതാണ്ഡവത്തിൻനേർക്കു നീരസം ഭാവിച്ചിട്ടോ?

അതിലത്ഭുതമില്ല, രാജഹംസത്തിൻ ലീലാ-
സദനത്തിലെ,സ്സുധാസാന്ദ്രമാനസത്തിലെ,

ഹേമപങ്കജമാദ്ധ്വീമാധുരി മാനിക്കുമോ
ചേർമണ്ണിൽജ്ജളൂകങ്ങൾ ചികയും പാഴ്ക്കൊറ്റികൾ?

പാടുവാനവയ്ക്കില്ല പാടവം,മതിമറ-
ന്നാടുവാ,നാകാശത്തിൽ സ്വച്ഛന്ദം വിഹരിക്കാൻ;

വെള്ളിമേഘങ്ങൾക്കിടയ്ക്കുദയപ്രകാശത്തി-
ലുള്ളുണർന്നോമൽച്ചിറകടിച്ചു കൂകിപ്പൊങ്ങാൻ;-

ആയത്തമാക്കാനഭിനന്ദനാർദ്രാശംസക-
ളായവയ്ക്കഖിലേശനേകിയില്ലനുഗ്രഹം!

അതിനാലസൂയതന്നത്യഗാധതയിൽനി-
ന്നുയരാം സ്വയം,വ്യക്തിവിദ്വേഷധൂമാംശങ്ങൾ.

കപടസ്സന്ന്യാസത്തിൻ വെള്ളയാദർശം ചുറ്റി-
ക്കരളിൽക്കറയേന്തി മൗഢ്യമൂർത്തികളായി

മനസ്സാൽ,വാക്കാൽ,കർമ്മശതത്താൽ നിർലജ്ജമീ
മഹിയിൽ 'മഹാത്മാ'ഖ്യയെബ്ബലാൽസംഗം ചെയ്‌വാൻ,

ഉണ്ടാകാം ചിലരെല്ലാം ഗാന്ധിസൂക്തികൾ തങ്ക-
ച്ചെണ്ടിട്ടൊരിക്കാലത്തും കവിതേ, ക്ഷമിക്കൂ നീ!

ഇടയൻ പുല്ലാങ്കുഴൽവിളിക്കെ,ക്കത്തിക്കാളും
ചുടുവെയ്‌ലതേറ്റേറ്റു പൂനിലാവായിപ്പോകെ;

ആയതിൻ തരംഗങ്ങളുമ്മവെച്ചാനന്ദത്താ-
ലാലോലലതാളികൾ മൊട്ടിട്ടു ചിരിക്കവേ;

മയിലാടവേ, മരക്കൊമ്പുകൾതോറും നിന്നു
മലയാനിലൻ മർമ്മരാശംസ വർഷിക്കവേ;

കുറ്റിക്കാടുകൾക്കുള്ളിൽക്കശ്മലസൃഗാലന്മാർ
പറ്റിച്ചേർന്നോ,രിയിട്ടു പുച്ഛിച്ചാൽ ഫലമെന്തേ?

ഇരുളിലുലൂകങ്ങൾ മുഷിഞ്ഞുമൂളീടിലും
സരസം വിണ്ണിൽപ്പൊങ്ങി രാപ്പാടിയെത്തിപ്പാടും.

എന്നോമൽക്കവിതേ, നീയിടറായ്കണുപോലും;
നിന്നെയോമനിക്കുവാൻ കാത്തുനിൽക്കുന്നൂ കാലം.

ഇന്നു നിൻചുറ്റുമപസ്മാരത്തിൻ ഞെരക്കങ്ങൾ
നിന്നിടാം തത്തിത്തത്തി, നാളത്തെ പ്രഭാതത്തിൽ,

അവതൻ നേർത്തു നേർത്ത മാറ്റൊലിപോലും മായു;-
മവമാനിതയായ്‌ നീ മറുകില്ലൊരിക്കലും.

എത്രനാൾ നിഗൂഢമാ നിർലജ്ജപ്രചരണ-
ബുദ്ബുദവ്രാതം നിൽക്കും 'പുഴ'തന്നൊഴുക്കുത്തിൽ?

വിണ്ണിൽവെച്ചീശൻ നിന്നെയഭ്യസിപ്പിച്ചൂ, നീയീ
മന്നിൽ വന്നേവം വീണവായിക്കാൻ, നൃത്തംചെയ്‌വാൻ

ആരോടുമനുവാദം ചോദിച്ചല്ലതിനു നീ-
യാരംഭിച്ചിതു,മിത്രനാളതു തുടർന്നതും.

അതിനാ,ലേതോ ചില കോമാളിവേഷക്കാർ വ-
ന്നരുതെന്നാജ്ഞാപിച്ചാൽക്കൂസുകില്ലെള്ളോളം നീ.

നീയറിഞ്ഞിട്ടില്ലൊട്ടുമിന്നോളം പരാജയം;
നീയവഗണിക്കയേ ചെയ്തിടൂ പരിഹാസം.

ഏതെല്ലാം നെറ്റിത്തടം ചുളുങ്ങിക്കോട്ടേ, നീ നിൻ
സ്വതന്ത്ര്യപ്രകാശത്തിൽ സ്വച്ഛന്ദം നൃത്തം ചെയ്യൂ!

അലിവുള്ളവർ നിന്നെയഭിനന്ദിക്കും, കാലം

വിലവെച്ചീടും നിന്റെ വിശ്വമോഹനനൃത്തം.

നീയൊട്ടുമിടറായ്കെൻ കവിതേ-പറക്കുന്നൂ

നീളെ നിൻ ജയക്കൊടി- തുടരൂ നിൻനൃത്തം നീ!

ഹസ്തതാഡനഘോഷമദ്ധ്യത്തിൽ പതിവാണൊ-
രിത്തിരി കൂക്കംവിളി,യെങ്കിലേ രസമുള്ളൂ.

ഗുരുത്വം കെടുത്തുകില്ലക്കൂട്ടർ: മാഹാത്മാക്കൾ
ധരിപൂ പിതാമഹന്മാരുടെ പാരമ്പര്യം.

മർത്ത്യരാണിന്നെന്നാലുമുത്ഭവമോർമ്മിക്കണ്ടേ?-
മർക്കടങ്ങളെ,യത്ര പെട്ടെന്നു മറക്കാമോ?...

മറ്റുള്ളോർ ചവച്ചിട്ടോരെല്ലുകൾ തക്കം നോക്കി-
ക്കട്ടെടു,ത്തവ കാർന്നു ശൗര്യത്തിൻ ഭാവം കാട്ടി,

ഉല്ലസൽസുധാകരനുയരുംനേരം,കഷ്ട-
മല്ലിലാ ശ്വാനം പാർത്തുനിന്നെത്ര കുരയ്ക്കട്ടേ,

ഫലമെന്തതുകൊണ്ടു?- മേൽക്കുമേൽപ്പൊങ്ങിപ്പര-
ന്നലതല്ലിടും നിജ കീർത്തികൗമുദിയെങ്ങും!

ഇടറാ,യ്കിടറായ്കെൻ കവിതേ,സവിലാസ-
നടനം തുടരൂ നീ, വിശ്വമോഹിനിയായി!

Comments

Popular posts from this blog

വൈലോപ്പിള്ളി ശ്രീധരമേനോന്‍ : കാക്ക

കാക്ക കൂരിരുട്ടിന്‍റെ കിടാത്തി,യെന്നാല്‍ സൂര്യപ്രകാശത്തിനുറ്റ തോഴി, ചീത്തകള്‍ കൊത്തി വലിക്കുകിലു- മേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍, കാക്ക നീ ഞങ്ങളെ സ്നേഹിക്കിലും കാക്കണം സ്വാതന്ത്ര്യമെന്നറിവോള്‍. പൊന്നുപുലരിയുണര്‍ന്നെണീറ്റു ചെന്നുകിഴക്കു തീ പൂട്ടിടുമ്പോള്‍, കാളുന്ന വാനത്തു നാളികേര- പ്പൂളൊന്നു വാടിക്കിടന്നിടുമ്പോള്‍, മുത്തൊക്കുമത്താഴവറ്റു വാനിന്‍ മുറ്റത്തു ചിന്നിയടിഞ്ഞിടുമ്പോള്‍, കേള്‍ക്കാം പുളിമരക്കൊമ്പില്‍നിന്നും കാക്ക കരഞ്ഞിടും താരനാദം, "ആരാണുറങ്ങുന്ന,തേല്‍ക്കുകെ''ന്നായ് കാരണവത്തി തന്നുക്തിപോലെ! പാടിക്കളിക്കട്ടെ നാലുകെട്ടില്‍ മാടത്ത,തത്ത,കുയില്‍,പിറാക്കള്‍., ഉള്‍പ്രിയമെങ്കിലും, ഗേഹലക്ഷ്മി- ക്കെപ്പോഴും കാക്കയോടെന്നു ഞായം! ഉള്ളിലടുപ്പത്തു മണ്‍കലത്തില്‍ നല്ലരി വെള്ളിയായ് തുള്ളിടുമ്പോള്‍ മേലെ മധുരക്കിഴങ്ങുവള്ളി- പോലേ പുക പടര്‍ന്നേറിടുമ്പോള്‍, അങ്ങാശു കോലായിലമ്മ ചോറിന്‍ ചങ്ങാതിമാരെ ചമച്ചിടുമ്പോള്‍, ആഞ്ഞുതിമിര്‍ക്കുമൊരുണ്ണി,മണ്ണില്‍ ഞാഞ്ഞൂലുമായ് പടവെട്ടിടു...

ബാലാമണി അമ്മ : മാതൃഹൃദയം

"ഉമ്മവയ്ക്കാന്‍ വയ്യിതിനെയുമെന്നാകി- ലമ്മയ്ക്കു കാട്ടിത്തരില്ല ഞാനെന്‍ മുഖം" തന്‍ ചെറുപൂച്ചയെ പുല്‍കിനിന്നിങ്ങനെ കൊഞ്ചിനാള്‍ ചെറ്റുകയര്‍ത്തുകൊണ്ടെന്‍ മകള്‍. സ്വച്ഛതമങ്ങളാമക്കണ്‍ മുനകളി- ലശ്രുക്കള്‍ മിന്നിത്തിളങ്ങീ പൊടുന്നനെ. മന്ദം കുനിഞ്ഞു ഞാന്‍ ചുംബിച്ചു, പൈതലിന്‍ മാറിലിണങ്ങുമാ മല്ലികച്ചെണ്ടിനെ; അസ്വസ്ഥ ഭാവേന ചൂളിസ്സരോമാഞ്ച- മജ്ജന്തുവെന്നെത്തുറിച്ചുനോക്കീ തദാ. ചിത്തോന്മിഷല്‍ സ്നേഹസംസ്പൃഷ്ടമല്ലെങ്കി- ലെത്ര രസോജ്ത്ധിതമാകുന്നു ലാളനം! പാരിലെപ്പാഴ്മണ്‍തരിയെത്തലോടുവാന്‍ ദൂരാല്‍ത്തെളിഞ്ഞു കൈനീട്ടും പുലരൊളി, ചോദിച്ചതെങ്കല്‍പ്പതിയും സ്മിതത്തിനാല്‍ "മാതൃഹൃദയവും പ്രേമദരിദ്രമോ?" വറ്റിക്കഴിഞ്ഞീല കണ്ണുനീ,രെങ്കിലും പെട്ടെന്നു പുഞ്ചിരിക്കൊള്‍കയാമെന്‍ മകള്‍ എന്നന്തരാത്മാവിലൂറുന്ന വാത്സല്യ- വിണ്‍നീരിനാലീയുലകം നനയ്ക്കുവാന്‍ ശാശ്വതകര്‍ഷകന്‍ ശ്രദ്ധയാ നിര്‍മ്മിച്ച നീര്‍ച്ചാലുപോലെ സംശോഭിച്ചിതോമലാള്‍.

വള്ളത്തോള്‍ : എന്റെ ഗുരുനാഥൻ

എന്റെ ഗുരുനാഥൻ ലോകമേ തറവാടു തനിക്കീ ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍ ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍ താരകാമണിമാല ചാര്‍ത്തിയാലതും കൊള്ളാം കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം; ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ- മല്ലയോ വിഹായസ്സവ്വണ്ണമെന്‍ ഗുരുനാഥന്‍ ദുര്‍ജ്ജന്തുവിഹീനമാം ദുര്‍ല്ലഭതീര്‍ത്ഥഹ്രദം കജ്ജലോല്‍ഗമമില്ലാത്തോരു മംഗളദീപം പാമ്പുകള്‍ തീണ്ടീടാത്ത മാണിക്യമഹാനിധി, പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യന്‍ ശസ്ത്രമെന്നിയേ ധര്‍മ്മസംഗരം നടത്തുന്നോന്‍, പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്‍ത്തുന്നോന് ‍ഔഷധമെന്യേ രോഗം ശമിപ്പിപ്പവന്‍, ഹിംസാ- ദോഷമെന്നിയേ യജ്ഞം ചെയ്‌വവനെന്നാചാര്യന്‍ ശാശ്വതമഹിംസയാണമ്മഹാത്മാവിന്‍ വ്രതം ശാന്തിയാണവിടേയ്ക്കു പരദേവത പണ്ടേ ഓതുമാറുണ്ടദ്ദേഹം, 'അഹിംസാമണിച്ചട്ട- യേതുടവാളിന്‍ കൊടും വായ്ത്തല്‌ മടക്കാത്തൂ?' ഭാര്യയെക്കണ്ടെത്തിയ ധര്‍മ്മത്തിന്‍ സല്ലാപങ്ങ- ളാര്യസത്യത്തിന്‍ സദസ്സിങ്കലെസ്സംഗീതങ്ങള്‍ മുക്തിതന്‍ മണിമയക്കാല്‍ത്തളക്കിലുക്കങ്ങള്‍, മുറ്റുമെന്‍ ഗുരുവിന്റെ ശോഭനവചനങ്ങള്‍ പ്രണയത്താലേ ലോകം വെല്ലു...