ഇന്നോളം കാൽച്ചോടൊന്നു പിഴയ്ക്കാതാടിപ്പോന്നൊ- രെന്നോമൽക്കവിതേ, നിൻ കാൽകളിന്നിടറുന്നോ? എന്തിന്?-കലാബോധം തീണ്ടാത്ത കാലിപ്രായർ നിൻതാണ്ഡവത്തിൻനേർക്കു നീരസം ഭാവിച്ചിട്ടോ? അതിലത്ഭുതമില്ല, രാജഹംസത്തിൻ ലീലാ- സദനത്തിലെ,സ്സുധാസാന്ദ്രമാനസത്തിലെ, ഹേമപങ്കജമാദ്ധ്വീമാധുരി മാനിക്കുമോ ചേർമണ്ണിൽജ്ജളൂകങ്ങൾ ചികയും പാഴ്ക്കൊറ്റികൾ? പാടുവാനവയ്ക്കില്ല പാടവം,മതിമറ- ന്നാടുവാ,നാകാശത്തിൽ സ്വച്ഛന്ദം വിഹരിക്കാൻ; വെള്ളിമേഘങ്ങൾക്കിടയ്ക്കുദയപ്രകാശത്തി- ലുള്ളുണർന്നോമൽച്ചിറകടിച്ചു കൂകിപ്പൊങ്ങാൻ;- ആയത്തമാക്കാനഭിനന്ദനാർദ്രാശംസക- ളായവയ്ക്കഖിലേശനേകിയില്ലനുഗ്രഹം! അതിനാലസൂയതന്നത്യഗാധതയിൽനി- ന്നുയരാം സ്വയം,വ്യക്തിവിദ്വേഷധൂമാംശങ്ങൾ. കപടസ്സന്ന്യാസത്തിൻ വെള്ളയാദർശം ചുറ്റി- ക്കരളിൽക്കറയേന്തി മൗഢ്യമൂർത്തികളായി മനസ്സാൽ,വാക്കാൽ,കർമ്മശതത്താൽ നിർലജ്ജമീ മഹിയിൽ 'മഹാത്മാ'ഖ്യയെബ്ബലാൽസംഗം ചെയ്‌വാൻ, ഉണ്ടാകാം ചിലരെല്ലാം ഗാന്ധിസൂക്തികൾ തങ്ക- ച്ചെണ്ടിട്ടൊരിക്കാലത്തും കവിതേ, ക്ഷമിക്കൂ നീ! ഇടയൻ പുല്ലാങ്കുഴൽവിളിക്കെ,ക്കത്തിക്കാളും ചുടുവെയ്‌ലതേറ്റേറ്റു പൂനിലാവായിപ്പോകെ; ആയതിൻ തരംഗങ്ങളുമ്മവെച്ചാനന്ദത്താ- ...
മലയാള സാഹിത്യ രചനകളുടെ ഒരു ശേഖരം. കവിതകളും കഥകളും പഴംചൊല്ലുകളുമെല്ലാം ഈ ബ്ലോഗിൽ നിങ്ങൾക്ക് കണ്ടെത്താം.